2015, ഡിസംബർ 31, വ്യാഴാഴ്‌ച

ഒരു പുതുവത്സരാഘോഷത്തിന്റെ ഓര്‍മ്മയ്ക്ക്‌



ഒരു പുതുവത്സരാഘോഷത്തിന്റെ  ഓര്‍മ്മയ്ക്ക്‌

ക്രിസ്തുവര്‍ഷം 2004 ഏപ്രില്‍ മാസത്തില്‍  ആണ് പ്രവാസി എന്ന ആര്‍ക്കും ഇഷ്ടമില്ലാത്ത കുപ്പായം എന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. പക്ഷെ വന്നുപെട്ടത് മലയാളികളെ തട്ടിത്തടഞ്ഞ് നടക്കാന്‍ പറ്റാത്ത ഒരു കമ്പനിയില്‍ ആയതുകൊണ്ട് നാട് വിട്ടതിന്റെ വിഷമം മറക്കാനും ഇവിടത്തെ സാഹചര്യവുമായി ഇണങ്ങി ചേരാനും അധികം ബുദ്ധിമുട്ടുണ്ടായില്ല.

എനിക്ക് കൂട്ടുകിട്ടിയത് എന്റെ തന്നെ പോളിയിലെ സീനിയേഴ്സ് ആയ ദിലീപിനെയും ബിജുവിനെയും ആയിരുന്നു. പക്ഷെ രണ്ടു പേരെയും ഞാന്‍ മുന്‍പ് കണ്ടിട്ടും ഇല്ല പരിചയവും ഇല്ല. സീനിയേഴ്സ് ആണെന്ന തലക്കനം ഒന്നും കാണിക്കാതെജോലിയുടെ അടിസ്ഥാനകാര്യങ്ങള്‍ ഒക്കെ അവര്‍ തന്നെയാണ് എന്നെ പഠിപ്പിച്ചത്.

മാസങ്ങള്‍ കടന്നുപോയി. അന്നൊരു വ്യാഴാഴ്ച ആയിരുന്നു ഡിസംബര്‍ 30-ആം തിയ്യതി. വീക്കെന്‍ഡിനുള്ള തയ്യാറെടുപ്പില്‍ ജോലികളൊക്കെ പെട്ടെന്ന് ഒതുക്കി ഫ്രീ ആയി ഇരിക്കുമ്പോഴാണ് ഓഫീസ് ബോയ്‌ റഫീക്ക് ഒരു സര്‍ക്കുലറും ആയി വന്നത്.

“പുതുവര്‍ഷം ആയതുകൊണ്ട് 2005 ജനുവരി ഒന്നാം തിയ്യതി (ശനിയാഴ്ച) ഓഫീസിന് അവധി ആയിരിക്കുമെന്നും എല്ലാ തൊഴിലാളികള്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു എന്നും” ആയിരുന്നു സര്‍ക്കുലറിന്റെ ഉള്ളടക്കം.

വെള്ളിയാഴ്ചയും ശനിയാഴ്ചയും അടക്കം 2 ദിവസം അടുപ്പിച്ചു അവധി കിട്ടിയ സന്തോഷത്തിന്റെ ശബ്ദം ഭാഷാദേശ വ്യെത്യാസമില്ലാതെ ഓഫീസില്‍ മുഴുവന്‍ കേള്‍ക്കാമായിരുന്നു.

പുതുവത്സരാശംസകള്‍ പരസ്പരം കൈമാറി എല്ലാവരും ഓഫീസ് സമയം കഴിഞ്ഞ് 2 ദിവസത്തെ അവധി ആഘോഷിക്കാന്‍ ഉള്ള പദ്ധതികളുമായി യാത്രയായി.

ദിലീപും ബിജുവും കമ്പനിയിലെ ലാബ്‌ ടെക്നീഷ്യന്‍ ആയ കണാരന്‍ ചേട്ടനും പിന്നെ അലാവുദ്ദീന്‍ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ ആയ അനിലും ഒന്നിച്ചാണ് താമസം. ഞാന്‍ വേറെ ബില്‍ഡിങ്ങില്‍ആണ് താമസം എങ്കിലും പുതുവത്സരാഘോഷം ദിലീപിന്റെയും ബിജുവിന്റെയും റൂമിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്

ആഘോഷം എന്ന് പറഞ്ഞാല്‍ വലിയ പരിപാടി ഒന്നും അല്ല. പുറത്തുനിന്നു എന്തെങ്കിലും സ്പെഷ്യല്‍ ഭക്ഷണങ്ങള്‍ വാങ്ങും ജൂസുകളും ഉണ്ടാകും, പിന്നെ പാട്ട് ഉറക്കെവെച്ച് ഡാന്‍സും, കള്ളുകുടിയന്മാര്‍ക്ക് വേണ്ട ടച്ചിങ്ങ്സ് സാധനങ്ങളും കാണും. രാത്രി 12മണിക്ക് കോര്‍ണിഷില്‍ നടക്കുന്ന വര്‍ണ്ണാഭമായ ചൈനീസ് വെടിക്കെട്ടോട് കൂടി ആഘോഷം അവസാനിക്കും.

ഞാന്‍ താമസിക്കുന്ന റൂമിലെ ആഘോഷങ്ങളില്‍ ചെറുതായി പങ്കെടുത്ത് മറ്റേ റൂമില്‍ എത്തിയപ്പോള്‍ രാത്രി 11 മണി ആയി, അവിടെ ആഘോഷം ഒരുവിധം കഴിയാറായിരുന്നു. ഭക്ഷണ സാധനങ്ങളില്‍ നരകത്തിലെ കോഴിയുടെ എല്ലുംകൂടും പൊരിച്ച മീനിന്റെ മുള്ളുംകൂടും മാത്രം ബാക്കി ഉണ്ട്, റിഫ്രെഷ്മെന്റില്‍ നിന്നും വാങ്ങിച്ച ജുസുകളും കഴിഞ്ഞു. പിന്നെ ബാക്കി ഉള്ളത് പകുതി കുപ്പി ഏതോ മദ്യം ആണ്. മദ്യത്തോട് തൊട്ടുകൂടായ്മ ഉള്ളതുകൊണ്ട് അത് എനിക്ക് പറ്റില്ല.

“ഞാന്‍ പോയി താഴെ ഗ്രോസറിയില്‍ നിന്നും നിനക്ക് എന്തെങ്കിലും വാങ്ങി വരാം” എന്നു പറഞ്ഞ് അനില്‍ താഴോട്ട് പോയി

ഞാനടക്കം ബാക്കിയുള്ളവര്‍ പാട്ട് വെച്ച് ഡാന്‍സ് തുടങ്ങി. സ്റ്റെപ്പിലെ താളപ്പിഴകളും സംഗതികളും നോക്കി കുറ്റംപറയാന്‍  ആരും ഇല്ലാത്തതുകൊണ്ട് എല്ലാവരും അവര്‍ക്ക് തോന്നിയപോലെ ചാടിമറിഞ്ഞു.

കുറച്ചു കഴിഞ്ഞ് അനില്‍ വന്നു, കയ്യില്‍ ഒരു ബോട്ടില്‍ ഉണ്ട്.

“എനിക്ക് ജ്യൂസ്‌ വാങ്ങിക്കാന്‍ പോയിട്ട് നീ ബീറാണോ വാങ്ങിച്ചത്”,

“ആപ്പിള്‍ ജ്യൂസ്‌ ആണെടാ, വേറെ എല്ലാ ഐറ്റംസും തീര്‍ന്നു, വേണമെങ്കില്‍ കുടിച്ചാ മതീട്ടാ, അല്ലെങ്കില്‍ ഇവിടെ ആളുണ്ട്”

അധികം ബലം പിടിച്ചാല്‍ ആ ആപ്പിള്‍ ജ്യൂസ്‌ കൂടി അവന്മാര്‍ ഇടുത്തു വിഴുങ്ങും. അതുകൊണ്ട് കിട്ടിയതു വാങ്ങി ഒരു വലിയ ഗ്ലാസില്‍ ഒഴിച്ച് കുടിച്ച് ആഘോഷം തുടര്‍ന്നു.

സമയം 12 മണിയോടടുക്കുമ്പോള്‍ ആട്ടവും പാട്ടും പാരമ്യത്തില്‍ എത്തി.

ഇടയ്ക്കിടയ്ക്ക് ക്ഷീണം മാറ്റാന്‍ ഞാന്‍ ആപ്പിള്‍ ജ്യൂസ്‌ സിപ് എടുത്തുകൊണ്ടിരുന്നു. മറ്റുള്ളവര്‍ക്ക് എനര്‍ജി ബൂസ്റ്റര്‍ ഉണ്ടല്ലോ..

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ആപ്പിള്‍ ജുസിനു ഒരു രുചി വ്യെത്യാസം.

“ഡാ അനിലേ എന്താ ഈ ജുസിനു ഒരു രുചി വ്യെത്യാസം, നീ എക്സ്പയറി ആയ സാധനം ആണോ കൊണ്ട് വന്നത്”.
“അത് അടിയില്‍ ഊറിയത് കൊണ്ടാകുമെടാ, എക്സ്പയറി ഡേറ്റ് അതിന്റെ ബോട്ടിലിന്റെ പുറത്തുണ്ട്”.


“ആ എന്തെങ്കിലും ആകട്ടെ നമുക്ക് വെടിക്കെട്ട്‌ കാണാന്‍ കോര്‍ണിഷില്‍ പോകാം”

“ഇവിടെ തലകുത്തിമറിഞ്ഞിട്ട്‌ എണീറ്റ്‌ നില്‍ക്കാന്‍ ആവതില്ല, ഇനിയിപ്പോ കോര്‍ണിഷില്‍ പോയി വെടിക്കെട്ട്‌ കാണാനൊന്നും ഞങ്ങള്‍ ഇല്ല”

“അതെന്തു പരിപാടിയാ, സംഭാവന ഒന്നും കൊടുക്കാതെ ഫ്രീ ആയി കണ്ണിനു കുളിര്‍മ്മയുള്ള കാഴ്ചകള്‍ കാണാന്‍ ചാന്‍സ് ഉള്ളപ്പോള്‍ അത് കളയണോ. നിങ്ങളുടെ ഒപ്പം തുള്ളിക്കളിച്ച എനിക്ക് ഒരു ക്ഷീണവും ഇല്ലല്ലോ, സ്റ്റാമിന വേണം സ്റ്റാമിന”

“ഓ പിന്നെ, അത് നിന്റെ സ്റ്റാമിന ഒന്നും അല്ല, നീ കുടിച്ച ആപ്പിള്‍ ജ്യൂസില്‍ ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് ചേര്‍ത്ത റമ്മിന്റെ പവര്‍ ആണ്”

“അയ്യോ, അപ്പൊ അതാണല്ലേ ജ്യൂസിനു ഒരു പുളിപ്പോക്കെ തോന്നിയത്, നിങ്ങള്‍ ഒരു ജാതി മറ്റേ പണിയാണല്ലോ കാണിച്ചത്, ഇത്രയും നാളും കാത്തുസൂക്ഷിച്ച സല്‍പ്പേര് കളഞ്ഞില്ലേ”

“ഒരു പ്രാവശ്യം ഇത്തിരി റം അകത്തു ചെന്നെന്നുകരുതി നിന്റെ മാനം ഒന്നും ഇടിഞ്ഞുവീഴില്ല. ഇനിയിപ്പോ ഇതിന്റെ പേരില്‍ ഭാവിയില്‍ നിന്റെ കല്യാണം എങ്ങാനും മുടങ്ങിപ്പോയാല്‍ നിന്റെ കല്യാണം ഞങ്ങള്‍ നടത്തിത്തരും”

“ഉവ്വ് ഉവ്വ്, നാട്ടില്‍ മുടങ്ങി കിടക്കുന്ന കല്യാണം ഒക്കെ നടത്തുന്നവര്‍ ആണല്ലോ പറയുന്നത്. എന്നാലും എന്റെ ഗള്‍ഫിലെ ആദ്യത്തെ ന്യൂഇയര്‍ കുളമായല്ലോ ദൈവമേ...”

ഈ സംഭവം കഴിഞ്ഞിട്ട് ഇന്നേക്ക് 11 വര്ഷം ആകുന്നു. ചൂടുവെള്ളത്തില്‍ വീണ പൂച്ചയെ പോലെ പിന്നീട് ഒരിക്കലും പുറത്തു നിന്നും ആപ്പിള്‍ ജ്യൂസ് ഞാന്‍ കുടിച്ചിട്ടില്ല. അറിയാതെ ആണെങ്കിലും ആദ്യത്തെ മദ്യപാനം, അവസാനത്തേത് കൂടി ആയിരിക്കാന്‍ വേണ്ടി......